Friday, November 23, 2007

ജാക്ക് ഏണസ്റ്റസ് ഹാങ്സന്‍ഡന്‍

മദ്ധ്യവയസ്സ് പിന്നിട്ട ശേഷം പഠിച്ചെടുത്ത ഒരു ഭാഷയില്‍, ഹൃദയത്തില്‍ തറയ്ക്കുന്ന വരികള്‍ സൃഷ്ടിച്ച ഒരു വിദേശീയന്റെ വിജയം. ജാക്ക് ഏണസ്റ്റസ് ഹാങ്സന്‍ഡന്‍ എന്ന ജര്‍മ്മന്‍കാരന്‍ കേരളത്തില്‍ അറിയപ്പെടുന്നത് അര്‍ണോസ് പാതിരി എന്ന പേരിലാണ്. പുത്തന്‍പാന, ചതുരന്ത്യം, ഉമ്മാടെ ദുഃഖം, വ്യാകുലപ്രബന്ധം, ആത്മാനുതാപം, ജനോവാപര്‍വ്വം എന്നീ രചനകള്‍ അദ്ദേഹത്തിന്റേതായി പരിഗണിക്കപ്പെട്ടുവരുന്നു. മനുഷ്യരക്ഷാ ചരിത്രത്തിന്റെ സംഗ്രഹമായ പുത്തന്‍ പാന. പ്രപഞ്ചസൃഷ്ടി മുതല്‍ ക്രിസ്തുവിന്റെ കുരിശുമരണവും ഉത്ഥാനവും സ്വര്‍ഗ്ഗപ്രവേശവും ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.

ആദം ചെയ്ത പിഴയാലേ വന്നതും
ഖേദനാശവും രക്ഷയുണ്ടായതും
ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം
സൂക്ഷ്മമാം കഥ കേള്‍ക്കേണമേവരും.
എല്ലാ മംഗളകാരണ ദൈവമേ
നല്ല ചിന്തയെനിയ്ക്കുളവാക്കണേ
ജന്മദോഷമൊഴിച്ചു രക്ഷിച്ചോരു
നിര്‍മ്മലനീശോ കാരുണ്യമേകണേ
ഉമ്മ കന്യക ശുദ്ധശോഭാനിധേ
എന്മനസ്തമസ്സൊക്കെ നീക്കേണമേ.

ചതുരന്ത്യത്തില്‍ മരണം, വിധി, നരകം, മോക്ഷം എന്ന് നാല് പര്‍വ്വങ്ങള്‍.
ദേവമാതൃവിലാപം- ഉമ്മാടെ വിലാപം-മറിയയുടെ വാക്കുകള്‍

വിണ്ണിലോട്ടു നോക്കി, നിന്റെ കണ്ണിലും, നീ ചോര ചിന്തി
മണ്ണു കൂടിച്ചോരയാലെ നനച്ചോ പുത്രാ
ഭൂമി ദോഷാല്‍ വലഞ്ഞേറെ, സ്വാമി നിന്റെ ചോരയാലെ
ഭൂമി തന്റെ ശാപവും നീയൊഴിഞ്ഞോ പുത്രാ

മരത്താലേ വന്ന ദോഷം മരത്താലേയൊഴിപ്പാനായ്
മരത്തിന്മേല്‍ തൂങ്ങി നീയും മരിച്ചോ പുത്രാ
നാരി കയ്യാല്‍ ഫലം തിന്നു നരന്മാര്‍ക്കു വന്ന ദോഷം
നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്രാ

പങ്കിലും ഞങ്ങളെയെന്നും ചേര്‍ത്തുകൊള്‍വാന്‍ പ്രിയം, നിന്റെ
ചങ്കു കൂടെ മാനുഷര്‍ക്കു തുറന്നോ പുത്രാ
ആദിദോഷം കൊണ്ടടച്ച സ്വര്‍ഗ്ഗവാതില്‍ തുറന്നു നീ
ആദിനാഥാ, മോക്ഷവഴി തെളിച്ചോ, പുത്രാ.

കന്യാമറിയത്തെക്കുറിച്ചുള്ള വ്യാകുലപ്രബന്ധം

ദേവത്വ സിംഹാസന പുണ്യദേഹം
മുത്തുന്നു ഞാന്‍ സര്‍വ്വമനഃപ്രിയത്താല്‍
നിന്‍ ചോരയാല്‍ ഭൂമി നനഞ്ഞു
കാലം മയം ധരിക്കും സുകൃതം ഫലിക്കും
നവക്ഷതം മിന്നിന പദ്മരാഗം
ദ്യോവിന്‍ ജനത്തില്‍ സുഖമാവഹിക്കും
ആദിത്യനെക്കാള്‍ ബഹുരശ്മിയാലും
അറ്റം വരാതെ സതതം വിളങ്ങും.

വെണ്മണി മഹന്‍

മലയാളപദങ്ങള്‍ നിറഞ്ഞ സംസ്കൃതവൃത്തങ്ങള്‍ വെണ്മണിപ്രസ്ഥാനത്തിലൂടെ പ്രചരിച്ചു. പൂരപ്രബന്ധം, ഭൂതിഭൂഷചരിതം, കാമതിലകഭാണം, കാളിയമര്‍ദ്ദനം, ഹരിണീസ്വയംവരം കൈകൊട്ടിക്കളിപ്പാട്ടുകള്‍ തുടങ്ങിയവ മഹന്‍ നമ്പൂതിരിപ്പാടിന്റെ രചനകള്‍. ശൃംഗാരപ്രധാനമായ ശ്ലോകങ്ങള്‍-പാട്ടുകള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവയുടെ പേരില്‍ കൂടുതല്‍ അറിയപ്പെടുന്നു.

അന്നേരമമ്മയെടുത്തു കൊഞ്ചും
നന്ദനന്‍ തന്നെ മടിയില്‍ വെച്ചു
ഖിന്നത ലാളിച്ചു വേര്‍പെടുത്തു
തൂര്‍ത്തു നെറുകയില്‍ നിര്‍ത്തിക്കെട്ടി
കോര്‍ത്തൊരു പൂമാല ചുറ്റിക്കെട്ടി
കണ്ണുമിന്നുന്നൊരൊറ്റപ്പീലി കുത്തി
കണ്ണനു ഗോപിയും പൊട്ടും കുത്തി
പാലിഷ്ടമായ കിടാവു തന്നെ
വാലിട്ടു കണ്ണെഴുതിച്ചു പിന്നെ
മുത്തുക്കുടപ്പന്‍ കടുക്കനിട്ടു
മുത്തണിമാല കഴുത്തിലിട്ടു
പൊന്നിന്‍ പുലിനഖമോതിരവും
പിന്നെപ്പതിവൊറ്റ മോതിരവും
മഞ്ജുവനമാലയോടണച്ചു
കുഞ്ഞിക്കഴുത്തിലലങ്കരിച്ചു
ഓമല്‍ക്കുറിക്കൂട്ടണിഞ്ഞു മെയ്യില്‍
ഹേമം തരിവളയിട്ടു കയ്യില്‍
മഞ്ഞപ്പട്ടാടയുടുത്തു മേലേ
മഞ്ജുവായ് കിങ്ങിണി ചേര്‍ത്തു ചാലേ
ചെഞ്ചിലനെന്നു കിലുങ്ങും മട്ട്
പൊന്‍ ചിലമ്പും കുഞ്ഞിക്കാലിലിട്ടു
അഞ്ചാതുരുട്ടിയ ചോറും നല്‍കി
കോടക്കര്‍വര്‍ണ്ണനെച്ചേര്‍ത്തണച്ചു
പാടിക്കൊണ്ടമ്മയും ചാഞ്ചാടിച്ചു
മോടികളേവമലങ്കരിച്ചു
ക്രീഡയ്ക്കു കൃഷ്ണനെയങ്ങയച്ചു.

ചട്ടമ്പിസ്വാമികള്‍

ചട്ടമ്പിസ്വാമികള്‍

മാണിക്യമാമലയില്‍ മഞ്ജുജലക്കുളത്തിന്‍
കോണില്‍ക്കുരുത്തു വളരും ചെറുകൈത തന്‍ മേല്‍
കാണക്കൊതിക്ക വിലസുന്ന സുമത്തെ വെല്ലും
കായത്തെയൊന്നു കണി കാണ്മതിനെന്നു കിട്ടും?

ലോലക്കണ്ണാം ലുമത്തിന്‍ ചെറുമുനയണുവോ-
ളം ചുളിച്ചൊന്നു നോക്കും
കാലത്തെല്ലാ പ്രപഞ്ചങ്ങളുമര ഞൊടിയില്‍-
ത്തോന്നിനിന്നങ്ങുമായും
കൂലം വിട്ടോരു ശക്തിക്കുടയവളവളെന്‍
ചിത്തരംഗത്തിലാടും
ബാലപ്പെണ്‍ കല്‍പ്പകപ്പൂങ്കൊടി തവ മനമാം
ദാരുവില്‍ച്ചുറ്റിടട്ടേ.
............................................

മേലേ മേലേ പയോധൌ തിരനിരയതു പോല്‍
ഗദ്യപദ്യങ്ങളോര്‍ക്കും
കാലേകാലേ ഭവിപ്പാന്‍ ജഗമതിലൊളിയായ്
ചിന്നിടും തേങ്കുഴമ്പേ,
ബാ‍ലേ ബാലേ മനോജ്ഞേ പരിമൃദുലതനോ,
യോഗിമാര്‍ നിത്യമുണ്ണും
പാലേ, ലീലേ വസിക്കെന്‍ മനസി സുകൃതസ-
ന്താനവല്ലീ സുചില്ലീ.

എം.ആര്‍.കൃഷ്ണവാര്യര്‍

ധാടിയ്ക്കദ്രിയിലങ്കുരിച്ചണിശിലാ-
തല്പത്തിലേറി ദ്രുതം
ചാടി ഝര്‍ഝര ചാരു നിര്‍ഗ്ഗളഗളല്‍
സംഗീതവര്‍ണ്ണങ്ങളെ
പാടിത്താളമടിച്ചലഞ്ഞലയൊടും
കൂടി പ്രസന്നാനനം
തേടിപ്പാഞ്ഞൊഴുകുന്നൊരാറുമരികില്‍
കാണപ്പെടുന്നുണ്ടഞ്ജസാ.
........................................


കണ്ണാര്‍ക്കും കണ്ടിടാതുള്ളിരുളിലിഹ നട-
ക്കുന്നതാരാ? പുലച്ചി-
പ്പെണ്ണാണേ തമ്പുരാനേ, തടിവിറകു പെറു-
ക്കീടുവാന്‍ താമസിച്ചേന്‍
ഉണ്ണാന്‍ മേടിച്ചൊരിക്കല്ലരിയുരിയാ-
ണമ്മയാണച്ചനാണെന്‍
കണ്ണാണേ തീണ്ടിയെന്നാ,ലതടിയനറിയാ-
ഞ്ഞാണു കുഞ്ഞാണെ സത്യം.

ചേലപ്പറമ്പന്‍: പൂന്തോട്ടത്ത്

ചേലപ്പറമ്പ് നമ്പൂതിരി

ആഴിക്കെട്ടിന്നകത്തങ്ങഖില ഗുണഗണം
ചേരുമക്കുന്നലേശന്‍
വാഴും നാടുണ്ടനേകം പകലിരവവിടെ-
പ്പണ്ടു പേടിക്കവേണ്ടാ
കോഴിക്കോട്ടും നടപ്പാനിതുപൊഴുതെളുത-
ല്ലങ്ങു മാങ്കാവില്‍ നിന്ന-
മ്മാഴക്കണ്ണാള്‍ പറിക്കുന്നിതു യുവഹൃദയം
കാണ്‍കെടോ കാലദോഷം
..........................................

തണ്ടാര്‍മാതാം രമയ്ക്കോ തരളമലര്‍മിഴി-
ത്തയ്യലാളാമുമയ്ക്കോ
കൊണ്ടാടും മേനകയ്ക്കോ സരസിജമുഖിയാ-
മുര്‍വ്വശിയ്ക്കോ ശചിയ്ക്കോ
വണ്ടാര്‍പൂവേണിമാരാലടിമലര്‍ പണിയും
ഭാരതിക്കോ രതിക്കോ
കണ്ടാല്‍ സൌന്ദര്യമേറുന്നഴകിയ പനയ-
ഞ്ചേരി നാരായണിക്കോ?
ചഞ്ചല്‍ച്ചില്ലീലത്hയ്ക്കും പെരിയ മണമെഴും
പൂമുടിയ്ക്കും തൊഴുന്നേ-
നഞ്ചിക്കൊഞ്ചിക്കുഴഞ്ഞിട്ടമൃതു പൊഴിയുമ-
പ്പുഞ്ചിരിക്കും തൊഴുന്നേന്‍.
അഞ്ചമ്പന്‍ ചര്‍ന്നയൂനാം മനസി ഘനമുല-
യ്ക്കും മുലയ്ക്കും തൊഴുന്നേന്‍
നെഞ്ചില്‍ക്കിഞ്ചില്‍ കിടക്കും നെടിയ കുടിലത-
യ്ക്കൊന്നു വേറേ തൊഴുന്നേന്‍.

പൂന്തോട്ടത്തു നമ്പൂതിരി

പൂമെത്തമേലെഴുന്നേറ്റിരുന്നു ദയിതേ
പോകുന്നു ഞാനെന്നു കേ-
ട്ടോമല്‍ക്കണ്ണിണനീരണിഞ്ഞ വദന-
പ്പൂവോടു ഗാഢം മുദാ
പൂമേനിത്തളിരോടു ചേര്‍ത്തഹമിനി-
ക്കണുന്നതെന്നെന്നക-
പ്പൂമാലോടളിവേണി ചൊന്ന കദന-
ച്ചൊല്ലിന്നു കൊല്ലുന്നു മാം.
..............................................

മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങനെ
നാടന്‍ കച്ചയുടുത്തു മേനി മുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ-
പ്പാടത്തൂന്നു വരുന്ന നിന്‍ വരവു കണ്ടേറ്റം കൊതിക്കുന്നു ഞാന്‍.

Thursday, November 22, 2007

ചാത്തുക്കുട്ടി മന്നാടിയാര്‍

ഉത്തരരാമചരിതം നാടകം

നിലാവെന്‍ കണ്ണിന്നു നീ താന്‍ മമ തനുവിനു നീ
നല്ല പീയൂഷമാണെന്‍
ജീവന്‍ നീ താന്‍ ദ്വിതീയം മമ ഹൃദയമതാ-
കുന്നു നീ സുന്ദരാംഗീ
ഏവം നീയിഷ്ടവാക്യം പലതുമനുസരി-
ച്ചോതിയൊന്നിച്ചു വാണ-
പ്പാവത്തെത്തന്നെ കഷ്ടം, ശിവശിവ,യിനി ഞാ-
നെന്തിനോതുന്നു ശേഷം.
............................................

കഷ്ടിച്ചെട്ടു വയസ്സു തൊട്ടിതുവരെ-
കൌതൂഹലത്താല്‍ വളര്‍-
ത്തിഷ്ടം പാരമുദിക്കയാല്‍ ഹൃദയമൊ-
ന്നായുള്ള മല്‍ക്കാന്തയെ
കഷ്ടം, ശൌനികാലയത്തില്‍ വളരും
പെണ്‍പക്ഷിയെപ്പോലെയി-
ദ്ദുഷ്ടന്‍ ഞാന്‍ കനിവെന്നിയേ കപടമായ്
കാലന്നു നല്‍കുന്നിതാ.
.......................................

കരം പിടിച്ച നാള്‍ മുതല്‍ ഗൃഹത്തിലും വനത്തിലും
വരാംഗി, ശൈശവത്തിലും തഥൈവ യൌവനത്തിലും
പരം നിനക്കുറങ്ങുവാന്‍ മൃദൂപധാനമോര്‍ക്ക മ-
റ്റൊരംബുജാക്ഷിയെത്തൊടാത്ത രാമബാഹുവല്ലയോ?

ഉണ്ണുനീലി സന്ദേശം

പതിനാലാം നൂറ്റാണ്ടില്‍ മധ്യമലയാളകാലത്തെ കാവ്യശില്പം.

മാതൃകാശ്ലോകങ്ങള്‍

നാഭീപദ്മം നിഖിലഭുവനം ഞാറുപെയ്താത്മയോനിം
നാഗേന്ദ്രന്‍ മേല്‍ ബത, മതുമതപ്പള്ളികൊള്ളും പിരാനെ
നാഗാരാതിധ്വജനെ നവരം മുമ്പില്‍ നീ കുമ്പിടേണ്ടും
നാല്‍ വേദത്തിന്‍ പരമപൊരുളാം നമ്മുടെ തമ്പിരാനെ.

നീലസ്നിഗ്ദ്ധം ഗഗനതലമാം മിക്ക മേല്‍ത്തട്ടി തന്‍ കീഴ്
പാലാര്‍വെള്ളത്തിര നുര തരം ചേര്‍ന്ന ഭോഗീന്ദ്രഭോഗേ
മാര്‍വ്വില്‍ത്തങ്ങും മണിവരമഹാദീപികേ പൂവില്‍ മാതി-
ന്നോമല്‍പ്പൂണ്‍പായ്ത്തെളിവില്‍ മരുവും ഭാഗ്യസീമന്‍ നമസ്തേ.

മന്റില്‍ച്ചെല്‍വം പെരിയ തിരുവമ്പാടിയില്‍ കൂടിയാടി-
ക്കന്റില്‍ക്കൂടിത്തെളിവൊടു കളിച്ചീടുമമ്മൂര്‍ത്തി തന്നെ
കന്റേക്കൊണ്ടങ്ങട മഴ തടുത്താച്ചിമാര്‍ വീടു തോറും
ചെന്റപ്പാല്‍നെയ് പരുകി മരുവും കണ്ണനെക്കൈതൊഴേണ്ടും.

കാലിക്കാലില്‍ത്തടവിന പൊടിച്ചാര്‍ത്തുകൊണ്ടാത്ത ശോഭം
പീലിക്കണ്ണാല്‍ക്കലിതചികുരം പീതകൌശേയവീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലം തവ നിയതവും കോയില്‍കൊള്‍കെങ്ങള്‍ ചേതഃ

Wednesday, November 21, 2007

നടുവത്ത് മഹന്‍ നമ്പൂതിരി

സന്താനഗോപാലം, അംബാസ്തവം, സാരോപദേശ ശതകം, ആശ്രമപ്രവേശം തുടങ്ങിയവയുടെ കര്‍ത്താവ്. ‘ഭക്തിലഹരി’യെന്ന ഭാഗവതസാര സംഗ്രഹരചനയുടെ അവസാനഭാഗത്തുള്ള ‘ഉപദേശ സ്തവ‘ത്തിലെ കുറച്ചു വരികള്‍.


ഉപദേശ സ്തവം

പുരുവേദാന്ത സിദ്ധാന്തപ്പൊരുളെന്നു പുകഴ്ന്നവന്‍
ഗുര്രു ഗോവിന്ദനാനന്ദക്കരു കാക്കട്ടെ നമ്മളെ
നരരായിപ്പിറന്നേവം നരകത്തില്‍ക്കളിക്കുവോര്‍
കരകേറാന്‍ ചിദാനന്ദപരനെത്തന്നെയോര്‍ക്കണം
കാണുന്നതൊന്നുമിങ്ങില്ലെന്നാണുറയ്ക്കുന്നതെങ്കിലോ
താണുപോ,കതുയര്‍ച്ചയ്ക്കു കാണും മാര്‍ഗ്ഗം ജനങ്ങളേ.
മായാമയനുറക്കത്തിലായാല്‍ത്തീര്‍ന്നൂ ചരാചരം
പോയാക്ഷണത്തിലടയുമായാളിലുണരും വരെ.
ചുട്ടികുത്തിച്ചുടന്‍ വേഷം കെട്ടിച്ചിട്ടു നമ്മളെ
കൊട്ടിപ്പാടിക്കളിപ്പിച്ചു വിഡ്ഢിയാക്കുന്നു മാധവന്‍.
വേഷം നന്നാകുവാനോരോ ഭോഷത്തം നമ്മള്‍ കാട്ടിടും
ശേഷസായിത്തിരിപ്പാണെന്നീഷലി,ലറിയില്ലൊരാള്‍.
കലാശമവതാളത്തില്‍ കലാശിക്കുന്നു നമ്മളും
ബലാലിക്കളിയില്‍പ്പാപ കലാപം ഫലമായ് വൌം
കടിഞ്ഞാണിട്ട കുതിരപ്പടി നമ്മളെയീശ്വരന്‍
പിടികൂടി നടത്തുന്നു വെടിയ,ല്ലോര്‍ത്തു നോക്കുവിന്‍
ദിനം തോറും മരിക്കുന്നു ജനം, കാണുന്നു നമ്മളും
നിനയ്ക്കില്ലെങ്കിലും ചാക്കുണ്ടെനിക്കെന്നുള്ള വാസ്തവം
ഒരു രാപ്പകല്‍ പോകുമ്പോളൊരു നാഴികയെങ്കിലും
ഗുരുവാം ചിന്മയന്‍ തൃക്കാല്‍ കരുതാത്തതതിക്രമം
ആരാ,ണാരുടെ,യാണിഷ്ടന്മാരാ,രെങ്ങുന്നു വന്നു നാം
പോരാ, പോകുന്നതെങ്ങോട്ടെന്നാരാണോര്‍ക്കുന്നതൂഴിയില്‍
കുടുംബം കാക്കലും മറ്റു കുടുംബങ്ങള്‍ മുടിയ്ക്കലും
മിടുക്കാവില്ലൊരുത്തര്‍ക്കുമൊടുക്കം നില തെറ്റിടും
പുത്രമിത്രകളത്രാദിയെത്ര നിസ്സാരമോര്‍ക്കുകില്‍
എത്രനാള്‍ നില്‍ക്കു,മതിലെന്തിത്ര സക്തിക്കു കാരണം
വഴിക്കുവഴി നാം വീട്ടില്‍ക്കഴിക്കും കാര്യമോര്‍ക്കുകില്‍
വഴിയമ്പലമേറുന്ന വഴിപോക്കര്‍ കണക്കു താന്‍
മരിച്ചാല്‍ പണമുള്ളോനും ദരിദ്രനുമൊരാശ്രയം
ദുരിതം സുകൃതം രണ്ടും സ്മരിക്കണമിതേവനും
ഇഷ്ടബന്ധുക്ക,ളബ് ഭാര്യ തൊട്ട കൂട്ടരശേഷവും
കഷ്ടമേ പട്ടടക്കാട്ടിലിട്ടെറിഞ്ഞു നടന്നിടും
ഞാനെന്നുള്ളൊരഹാംഭാവം ജ്ഞാനമില്ലായ്ക കാരണം
മാനവര്‍ക്കിതുതാന്‍ മുഖ്യസ്ഥാനമാപത്തിനോര്‍ക്കണം
മക്കളെയും ഭാര്യയെയും പൈക്കളേയും നിനയ്ക്കൊലാ
ഉള്‍ക്കളേ ജഗദീശന്റെ നല്‍ക്കളേബരമോര്‍ക്കുവിന്‍
തിരക്കാണിന്നു, ഭഗവത് സ്മരണം നാളെയ്യെന്നു നാം
കരുതായ്ക, മരിച്ചിടുന്നൊരു നാളാ‍ര്‍ക്കറിഞ്ഞിടാം
സംസാരിയാതിരുന്നുള്ളില്‍ കംസാരിയെ നിനയ്ക്കുകില്‍
സംസാരം നീങ്ങുമെന്നുള്ളാസ്സംസാരം നിങ്ങളോര്‍ക്കണം
തനിയേ ജഗദാധാരക്കനിയെക്കരുതീടുകില്‍
ജനിത്രീ ജാരപ്രാപ്തിയിനി വേണ്ടിവരാ ദൃഢം
സൃഷ്ടിച്ചുള്ള ചരാചരങ്ങള്‍ മുഴുവന്‍ കല്‍പ്പാന്തകാലങ്ങളില്‍
ചുട്ടിച്ചാണുദരത്തില്ലവനം ചെയ്യുന്ന ചിത്കാതലേ
കെട്ടിച്ചുറ്റി വലച്ചിടുന്നൊരു മഹാസംസാരപാശം ഭവാന്‍
പൊട്ടിച്ചാര്‍ത്തിയകറ്റണം, കരുണയാ കാര്‍വര്‍ണ്ണ, കാത്തീടണം.