Tuesday, November 24, 2009

പനിക്കൂര്‍ക്ക: കിറുക്കൻ ഗോപാലപിള്ള

കിറുക്കൻ ഗോപാലപിള്ള

കിറുക്കൻ ഗോപാലപിള്ള

മുഷിഞ്ഞ ഒറ്റമുണ്ട്. കുപ്പായമില്ല. പൊടിപിടിച്ച നീണ്ട താടിയും മുടിയും. ദേഹത്ത് എവിടെയെങ്കിലും എപ്പോഴും ഒരു മുറിവും വെച്ചുകെട്ടും കാണും. അമ്പലപ്പുഴ ക്ഷേത്രമതിൽക്കെട്ടിനകത്തോ പടിഞ്ഞാറെനടയിലോ കാണും. താടിരോമങ്ങൾ ബലമായി തടവിക്കൊണ്ട് ഉറക്കെ വിളിച്ചുപറയും. “എടുക്കോ കൊണ്ടക്കൊടുക്കോ”. അതിന്റെ പിന്നിലെ ചിത്രം ആർക്കും വ്യക്തമല്ലായിരുന്നു. ഇന്നു വേണമെങ്കിൽ ഞാൻ ഒന്നു ശ്രമിക്കാം. “ഉള്ളവന്റെ കയ്യിൽ നിന്ന് എടുക്കൂ, ഇല്ലാത്തവൻ കൊടുക്കൂ”.

“കമ്മീഷണറാപ്പീസിന്റെ തെക്കെത്തിണ്ണയിൽ ഒണ്ട് കള്ളൻ. (ഉദ്ദേശിക്കുന്നത് ദേവസ്വം കമ്മീഷണറാപ്പീസ്). മൊത്തം കട്ടുതിന്നു.” പിന്നെ കുറെ നേരം നിശ്ശബ്ദം. “എന്നെ കൊല്ലാൻ വരുന്നേ. ആരെങ്കിൽമൊണ്ടോ ചോയിക്കാൻ”. ചിലപ്പോഴൊക്കെ വണ്ടിയോടിക്കുന്നതുപോലെ “ഡ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...” എന്ന ശബ്ദം മാത്രം പുറപ്പെടുവിച്ചുകൊണ്ട് നട്ടുച്ചവെയിലിൽ നിൽക്കുന്നത് കാണാം. ആരെങ്കിലും കൊടുക്കുന്ന കാശോ ഭക്ഷണമോ വാങ്ങും. ഒരു പ്രതികരണവും ഉണ്ടാവില്ല തിരിച്ച്.
ഗോപാലപിള്ളയ്ക്ക് യഥാർഥ്തത്തിൽ കിറുക്കുണ്ടായിരുന്നുവോ? അതോ കിറുക്ക് കേട്ടുനിന്ന മറ്റുള്ളവർക്കായിരുന്നോ?

Labels:

പനിക്കൂര്‍ക്ക: പൊറനാടി:പുരുഷൻപിള്ള ആശാൻ

Monday, November 23, 2009

പൊറനാടി:പുരുഷൻപിള്ള ആശാൻ

പൊറനാടി:പുരുഷൻപിള്ള ആശാൻ
ആറടിയോളമേ പൊക്കം ഉണ്ടാകൂ. പക്ഷേ അതിൽ കൂടുതൽ തോന്നും. ഉപ്പൂറ്റികളിലെ ആണിരോഗം കാരണം കാലിന്റെ വിരലുകൾ മാത്രമേ നിലത്തു ഊന്നുകയുള്ളൂ. കാവിവേഷം. കുറ്റിത്തലമുടി. ഉറച്ച ശരീരം. അമ്പലപ്പുഴ ക്ഷേത്രപരിസരത്തും പടിഞ്ഞാറേനടയിലും നിത്യസാന്നിധ്യം. ചില ദിവസങ്ങളിൽ അമ്പലക്കുളത്തിൽ രാവിലെ ഇറങ്ങും. നീണ്ടുനിവർന്ന് മലർന്ന് കിടന്ന് ജലശയനം. പത്രങ്ങളിലും ചാനലുകളിലും അതിവിശേഷമായി കാണിക്കുന്ന ജലശവാസനം അമ്പലപ്പുഴക്കാർ എന്നോ എത്രയോ കണ്ടിരിക്കുന്നു.
മറ്റു ചിലപ്പോൾ ക്ഷേത്രത്തിന്റെ ചുട്ടുപഴുത്ത തളക്കല്ലിൽ പദ്മാസനത്തിൽ ഇരിക്കും. ശ്വാസം അകത്തേക്ക് വലിച്ച് മിനിട്ടുകൾ കഴിഞ്ഞ് ‘ജപംജപംജപം ഹമ്മമ്മാ’ എന്ന് ഉച്ചത്തിൽ പുറത്തേക്ക് വിടും. സിംഹഗർജ്ജനം പോലെ തോന്നും. ചിലർ പറയും വായുക്ഷോഭം ആണെന്ന്.
കുറേക്കാലം കുട്ടികളെ നിലത്തെഴുത്ത് കളരിയിൽ അക്ഷരം പഠിപ്പിച്ചിരുന്നു. അങ്ങനെ ആശാൻ എന്നും വിളിക്കപ്പെട്ടു.
ഇപ്പോഴും ഓർക്കുന്നു. കയ്യിലുള്ള നീളൻ വടി കൊണ്ട് തനിക്ക് ചുറ്റും ഒരു വൃത്തം വരച്ച് ധ്യാനലീനനായിരിക്കുന്ന ആശാൻ. ആരായിരുന്നു യഥാർത്ഥത്തിൽ പുരുഷൻപിള്ള. യോഗിയോ? ഭ്രാന്തനോ? ആശാനോ? പക്ഷേ ഒന്നുറപ്പ്. മറക്കില്ല ഒരിക്കലും അമ്പലപ്പുഴ അദ്ദേഹത്തെ.

Labels:

Saturday, November 21, 2009

പനിക്കൂര്‍ക്ക: അമ്പലപ്പുഴ: കൊച്ചുകുട്ടിയമ്മ.

Friday, November 20, 2009

അമ്പലപ്പുഴ: കൊച്ചുകുട്ടിയമ്മ.

അമ്പലപ്പുഴ. പഴയ ചെമ്പകശ്ശേരി രാജ്യം. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ചേർന്ന് പഴയ കൊട്ടാരക്കെട്ടുകൾ. മാളികപ്പുരകൾ. അമ്പലക്കുളം. ആൽത്തറകൾ. നാലു നടകൾ. പടിഞ്ഞാറെനടയും കിഴക്കെനടയും കൂടുതൽ പ്രമുഖം.

പടിഞ്ഞാറെനടയിൽ ആനക്കൊട്ടിൽ. ഇപ്പോൾ ക്ഷീരസംഘങ്ങൾ വരും മുമ്പ് അതിരാവിലെ കരുമാടിയിൽ നിന്ന് പാൽക്കാരികൾ അവിടെ തിണ്ണയിൽ തമ്പടിക്കും. പാൽ‌പ്പായസത്തിനു അളന്ന് ബാക്കി പാൽ കച്ചവടം. കൊച്ചുകുട്ടിയമ്മ. ആജാനുബാഹു. മുണ്ടും നെഞ്ചത്ത് കെട്ടുള്ള റൌക്കയും തോർത്തും വേഷം. കാതിലെ നീണ്ട ദ്വാരത്തിൽ ഇളകിയാടുന്ന തക്കകൾ. ഒരു രൂപയും കൊണ്ടുപോയാൽ നല്ല തൈരും ഒരുണ്ട വെണ്ണയും വാങ്ങാം. കൊച്ചുകുട്ടിയമ്മ പോകുന്ന വഴി എന്നും വീട്ടിൽ വരുമായിരുന്നു. പച്ചവെണ്ണയ്ക്ക് അല്ല വില വാങ്ങുക. അത് ഉരുക്കുന്നതുവരെ ഇരിക്കും. തുടം പാത്രത്തിൽ ഉരുക്കിയ നെയ്യ് അളന്ന് വിലപറയും. പരുപരുത്ത കൈ കൊണ്ട് ഒരുണ്ട വെണ്ണ എന്നും നാക്കിൽ വെച്ചുതന്നിട്ടേ അവർ പോയിരുന്നുള്ളൂ. പൈസക്കണക്കിൽ എന്നും അഛനുമായി തർക്കിക്കും. ഉച്ചത്തിലുള്ള സംസാരം കൊണ്ട് എന്നും ജയിക്കുന്നത് കൊച്ചുകുട്ടിയമ്മ.

Labels:

Friday, November 23, 2007

ജാക്ക് ഏണസ്റ്റസ് ഹാങ്സന്‍ഡന്‍

മദ്ധ്യവയസ്സ് പിന്നിട്ട ശേഷം പഠിച്ചെടുത്ത ഒരു ഭാഷയില്‍, ഹൃദയത്തില്‍ തറയ്ക്കുന്ന വരികള്‍ സൃഷ്ടിച്ച ഒരു വിദേശീയന്റെ വിജയം. ജാക്ക് ഏണസ്റ്റസ് ഹാങ്സന്‍ഡന്‍ എന്ന ജര്‍മ്മന്‍കാരന്‍ കേരളത്തില്‍ അറിയപ്പെടുന്നത് അര്‍ണോസ് പാതിരി എന്ന പേരിലാണ്. പുത്തന്‍പാന, ചതുരന്ത്യം, ഉമ്മാടെ ദുഃഖം, വ്യാകുലപ്രബന്ധം, ആത്മാനുതാപം, ജനോവാപര്‍വ്വം എന്നീ രചനകള്‍ അദ്ദേഹത്തിന്റേതായി പരിഗണിക്കപ്പെട്ടുവരുന്നു. മനുഷ്യരക്ഷാ ചരിത്രത്തിന്റെ സംഗ്രഹമായ പുത്തന്‍ പാന. പ്രപഞ്ചസൃഷ്ടി മുതല്‍ ക്രിസ്തുവിന്റെ കുരിശുമരണവും ഉത്ഥാനവും സ്വര്‍ഗ്ഗപ്രവേശവും ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.

ആദം ചെയ്ത പിഴയാലേ വന്നതും
ഖേദനാശവും രക്ഷയുണ്ടായതും
ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം
സൂക്ഷ്മമാം കഥ കേള്‍ക്കേണമേവരും.
എല്ലാ മംഗളകാരണ ദൈവമേ
നല്ല ചിന്തയെനിയ്ക്കുളവാക്കണേ
ജന്മദോഷമൊഴിച്ചു രക്ഷിച്ചോരു
നിര്‍മ്മലനീശോ കാരുണ്യമേകണേ
ഉമ്മ കന്യക ശുദ്ധശോഭാനിധേ
എന്മനസ്തമസ്സൊക്കെ നീക്കേണമേ.

ചതുരന്ത്യത്തില്‍ മരണം, വിധി, നരകം, മോക്ഷം എന്ന് നാല് പര്‍വ്വങ്ങള്‍.
ദേവമാതൃവിലാപം- ഉമ്മാടെ വിലാപം-മറിയയുടെ വാക്കുകള്‍

വിണ്ണിലോട്ടു നോക്കി, നിന്റെ കണ്ണിലും, നീ ചോര ചിന്തി
മണ്ണു കൂടിച്ചോരയാലെ നനച്ചോ പുത്രാ
ഭൂമി ദോഷാല്‍ വലഞ്ഞേറെ, സ്വാമി നിന്റെ ചോരയാലെ
ഭൂമി തന്റെ ശാപവും നീയൊഴിഞ്ഞോ പുത്രാ

മരത്താലേ വന്ന ദോഷം മരത്താലേയൊഴിപ്പാനായ്
മരത്തിന്മേല്‍ തൂങ്ങി നീയും മരിച്ചോ പുത്രാ
നാരി കയ്യാല്‍ ഫലം തിന്നു നരന്മാര്‍ക്കു വന്ന ദോഷം
നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്രാ

പങ്കിലും ഞങ്ങളെയെന്നും ചേര്‍ത്തുകൊള്‍വാന്‍ പ്രിയം, നിന്റെ
ചങ്കു കൂടെ മാനുഷര്‍ക്കു തുറന്നോ പുത്രാ
ആദിദോഷം കൊണ്ടടച്ച സ്വര്‍ഗ്ഗവാതില്‍ തുറന്നു നീ
ആദിനാഥാ, മോക്ഷവഴി തെളിച്ചോ, പുത്രാ.

കന്യാമറിയത്തെക്കുറിച്ചുള്ള വ്യാകുലപ്രബന്ധം

ദേവത്വ സിംഹാസന പുണ്യദേഹം
മുത്തുന്നു ഞാന്‍ സര്‍വ്വമനഃപ്രിയത്താല്‍
നിന്‍ ചോരയാല്‍ ഭൂമി നനഞ്ഞു
കാലം മയം ധരിക്കും സുകൃതം ഫലിക്കും
നവക്ഷതം മിന്നിന പദ്മരാഗം
ദ്യോവിന്‍ ജനത്തില്‍ സുഖമാവഹിക്കും
ആദിത്യനെക്കാള്‍ ബഹുരശ്മിയാലും
അറ്റം വരാതെ സതതം വിളങ്ങും.

Labels: